മിയാമി/റിയാദ്: യു.എസിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ സൗദി അറേബ്യയുടെ ഗ്രീൻ ഫാൽക്കൺസിന്റെ കന്നിപ്പോരാട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കൻ തെരുവുകളിൽ ആവേശം വിതറി സൗദി ഫുട്ബോൾ ആരാധകർ. ശനിയാഴ്ച മിയാമിയിൽ സൗദി നാഷണൽ ടീം ഫാൻസ് കൗൺസിലിന്റെ നേതൃത്വത്തിൽ സൗദി ആരാധകർ വിപുലമായ വിജയാഘോഷ മാർച്ചും റാലിയും സംഘടിപ്പിച്ചു. ദേശീയ പതാകകൾ ഏന്തിയും രാജ്യസ്നേഹം തുളുമ്പുന്ന ഗാനങ്ങൾ ആലപിച്ചും നൂറുകണക്കിന് ആരാധകരാണ് റാലിയിൽ പങ്കെടുത്തത്. യു.എസ്, കാനഡ, മെക്സിക്കോ എന്നീ ആതിഥേയ രാജ്യങ്ങളെല്ലാം തങ്ങളുടെ ആദ്യ മത്സരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞ പശ്ചാത്തലത്തിൽ, ലോകകപ്പ് ആവേശം ഇപ്പോൾ അതിന്റെ പരകോടിയിലാണ്. ഗ്രൂപ്പ് എച്ചിൽ ഉൾപ്പെട്ടിരിക്കുന്ന സൗദി അറേബ്യയുടെ ആദ്യ പോരാട്ടം വരും ചൊവ്വാഴ്ച മിയാമിയിൽ വെച്ച് കരുത്തരായ ഉറുഗ്വായുമായാണ്.
ഗ്രൂപ്പിൽ ഉറുഗ്വായ്ക്ക് പുറമെ സ്പെയിൻ, കേപ് വെർദെ എന്നിവരാണ് സൗദിയുടെ മറ്റ് എതിരാളികൾ. യു.എസിൽ തന്നെ നടന്ന 1994-ലെ ചരിത്രപ്രസിദ്ധമായ ലോകകപ്പിൽ പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചതിന് ശേഷം, ചരിത്രത്തിലാദ്യമായി മറ്റൊരു നോക്കൗട്ട് റൗണ്ട് യോഗ്യതയാണ് ഗ്രീൻ ഫാൽക്കൺസും ആരാധകരും ലക്ഷ്യമിടുന്നത്. ഫ്ലോറിഡയിൽ ആരാധകർ ആഘോഷങ്ങളിൽ മുഴുകുമ്പോൾ, ടെക്സാസിലെ ഓസ്റ്റിനിലുള്ള ക്യു.ടു (Q2) സ്റ്റേഡിയത്തിൽ പരിശീലകൻ ജോർജിയോസ് ഡോണിസിന്റെ നേതൃത്വത്തിൽ സൗദി ടീം കടുത്ത അടച്ചിട്ട പരിശീലനത്തിലാണ്. പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാനും കോച്ചിന്റെ പദ്ധതികൾ പൂർണ്ണമായി മനസ്സിലാക്കാനും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് മധ്യനിര താരം അബ്ദുള്ള അൽ ഖൈബരി മാധ്യമങ്ങളോട് പറഞ്ഞു. മുൻ പരിശീലകൻ ഹെർവ് റെനാർഡിന്റെ സംഭാവനകളെ ഓർത്തെടുത്ത താരം, നിലവിൽ ടീം പൂർണ്ണമായും പുതിയ കോച്ചിന്റെ കീഴിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും വ്യക്തമാക്കി. തങ്ങൾ ഫൈനൽ ഘട്ട തയ്യാറെടുപ്പിലാണെന്നും ഉറുഗ്വായ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും പ്രതിരോധ താരം മൊതെബ് അൽ ഹർബിയും കൂട്ടിച്ചേർത്തു.
ടീമിനൊപ്പം തന്നെ ഈ ലോകകപ്പിൽ സൗദി അറേബ്യയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് റഫറി അബ്ദുള്ള അൽ ഷെഹ്രി. ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് തന്റെ കരിയറിലെ സമാനതകളില്ലാത്ത നാഴികക്കല്ലാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇത് വ്യക്തിപരമായ നേട്ടം മാത്രമല്ല, സൗദി ഫുട്ബോൾ മേഖലയുടെ വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമാണെന്നും തനിക്ക് മികച്ച പരിശീലനം നൽകിയ എ.എഫ്.സി റഫറീസ് അക്കാദമിയോട് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും മികച്ച റഫറിമാർക്കൊപ്പം തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണെന്നും, വരുംതലമുറയിലെ സൗദി റഫറിമാർക്ക് തന്റെ സാന്നിധ്യം വലിയൊരു പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അൽ ഷെഹ്രി വ്യക്തമാക്കി.



