റിയാദ്: ജോർദാനെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ സൈനിക ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. ജോർദാനും അവിടുത്തെ ജനങ്ങൾക്കും സൗദി അറേബ്യൻ ഭരണകൂടം പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും അയൽപക്ക ബന്ധങ്ങളുടെയും ലംഘനമാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ജോർദാൻ സ്വീകരിക്കുന്ന എല്ലാ പ്രതിരോധ നടപടികൾക്കും സൗദിയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ജോർദാനും മേഖലയിലെ മറ്റ് അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.



