പാനമ എണ്ണക്കപ്പലിന് നേരെ ആക്രമണം; ആക്രമണം നടത്തിയത് ഇറാനിയൻ മിസൈലെന്ന് യു എസ്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ വെച്ച് പാനമ പതാക ഘടിപ്പിച്ച ‘എൽ ഗയ’ എന്ന എണ്ണക്കപ്പൽ തകർന്നത് നാവിക മൈനിൽ തട്ടിയാണെന്ന ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ (IRGC) വാദം തള്ളി യു.എസ് സെൻട്രൽ കമാൻഡ്. കപ്പലിന് നേരെ ആക്രമണം നടത്തിയത് ഇറാൻ തന്നെയെന്ന് യു.എസ് സൈന്യം ആരോപിച്ചു.

കഴിഞ്ഞ മാസം ഇറാനിയൻ മിസൈൽ പതിച്ചാണ് കപ്പലിന് ആദ്യം കേടുപാടുകൾ സംഭവിച്ചതെന്നും, തുടർന്ന് ഒമാൻ തീരക്കടലിൽ കിടക്കുകയായിരുന്ന കപ്പലിന് നേരെ കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തുകയുമായിരുന്നുവെന്ന് സെന്റകോം പ്രസ്താവനയിലൂടെ വ്യക്തമാക്കി. കടൽമാർഗ്ഗമുള്ള ഗതാഗത സുരക്ഷ തകർക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും സെന്റകോം കുറ്റപ്പെടുത്തി.

എന്നാൽ, അന്താരാഷ്ട്ര സമുദ്ര പാതയിൽ ചതിക്കുഴിയായി മാറിയ മൈനിൽ തട്ടിയാണ് കപ്പൽ തകർന്നതെന്നാണ് ഐ.ആർ.ജി.സി നേരത്തെ അവകാശപ്പെട്ടിരുന്നത്. പേർഷ്യൻ ഗൾഫ് മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, ഇറാന്റെയും യു.എസ് സൈന്യത്തിന്റെയും പരസ്പര വിരുദ്ധമായ പ്രസ്താവനകൾ മേഖലയിലെ സൈനിക അനിശ്ചിതത്വം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles