തൃശൂർ: ചാലക്കുടി കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി ഗവൺമെന്റ് യു.പി സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്കൂളിന് അവധിയായിരുന്നതിനാൽ മാത്രമാണ് വൻ ദുരന്തം ഒഴിവായത്. കെട്ടിടത്തിന്റെ ഒരു ഭാഗവും അതിനോട് ചേർന്നുള്ള ഓപ്പൺ സ്റ്റേജും പൂർണ്ണമായും നിലംപൊത്തിയ നിലയിലാണ്. തകർന്നുവീണ അവശിഷ്ടങ്ങൾ പതിച്ച് സ്കൂൾ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിന് കേടുപാടുകൾ സംഭവിച്ചു.
മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി സ്കൂൾ കെട്ടിടത്തോട് ചേർന്ന് കാന നിർമ്മിക്കാനും റോഡ് വികസനത്തിനുമായി വലിയ തോതിൽ മണ്ണെടുത്ത് കുഴിയെടുത്തിരുന്നു. ആദ്യം സമീപത്തെ സംരക്ഷണ മതിൽ ഇടിയുകയും തൊട്ടുപിന്നാലെ കെട്ടിട ഭാഗം തകരുകയുമായിരുന്നു. സാധാരണ അധ്യയന ദിനങ്ങളിലായിരുന്നു ഈ അപകടമെങ്കിൽ വലിയ ജീവഹാനിക്ക് ഇടയാക്കുമായിരുന്നു. കെട്ടിടത്തിന്റെ ബലക്ഷയം കൃത്യമായി പരിശോധിക്കാതെ അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് പ്രദേശവാസികൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് ജനപ്രതിനിധികളും സ്കൂൾ അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.



