ടെഹ്‌റാൻ: ഓഗസ്റ്റ് 30 നും സെപ്റ്റംബർ 2 നും ഇടയിൽ ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ കനത്ത വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 18 പേർ കൊല്ലപ്പെടുകയും 142 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവരിൽ 61 സ്ത്രീകളും 18 വയസ്സിൽ താഴെയുള്ള 44 കുട്ടികളും ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് ഹുസൈൻ കെർമാൻപൂർ അറിയിച്ചു. “ഓരോ സംഖ്യയ്ക്ക് പിന്നിലും ഓരോ മനുഷ്യ ജീവനും കുടുംബവുമുണ്ട്” എന്ന് ഹുസൈൻ കെർമാൻപൂർ തന്റെ ഔദ്യോഗിക പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.
മേഖലയിൽ ഒരു മാസത്തോളം നിലനിന്നിരുന്ന താൽക്കാലിക ശാന്തതയ്ക്ക് വിരാമമിട്ടുകൊണ്ട് ലാരക് ദ്വീപിലുണ്ടായ യു.എസ് ആക്രമണത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും സൈനിക ഏറ്റുമുട്ടലുകൾ ശക്തമായത്.അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനും ലക്ഷ്യമിട്ട് ഒപ്പുവെച്ച ഇടക്കാല ധാരണാപത്രത്തിന്റെ (MoU) നിർവ്വഹണത്തെച്ചൊല്ലി തർക്കങ്ങൾ ഉയർന്നതിനെ തുടർന്നാണ് ആക്രമണങ്ങൾ പുനരാരംഭിച്ചത്. കരാർ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് ഉടലെടുത്ത പുതിയ പ്രകോപനങ്ങൾ മേഖലയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.



