കൊച്ചി: ലഹരിമരുന്ന് വിഴുങ്ങിയെത്തിയ വിദേശ ദമ്പതിമാര്‍ കൊച്ചിയില്‍ പിടിയിലായി. ടാന്‍സാനിയന്‍ സ്വദേശികളായ ദമ്പതിമാരെ മുപ്പതുകോടി രൂപയുടെ ലഹരിമരുന്നുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഡി.ആര്‍.ഐ. സംഘം അറസ്റ്റ് ചെയ്തത്
ഒമാനില്‍നിന്നുള്ള വിമാനത്തിലാണ് ദമ്പതിമാർ വ്യാഴാഴ്ച കൊച്ചിയിലെത്തിയത്. രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത ഡി.ആര്‍.ഐ. സംഘം ആലുവ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് ശരീരത്തിനുള്ളില്‍ കൊക്കെയ്ന്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്
ഏകദേശം രണ്ടുകിലോയോളം കൊക്കെയ്‌നാണ് യുവാവിന്റെ വയറ്റില്‍നിന്ന് കണ്ടെത്തിയത്. ലഹരി പുറത്തെടുത്ത് യുവാവിനെ കേസില്‍ റിമാന്‍ഡ് ചെയ്തു. യുവതിയുടെ ശരീരത്തിനുള്ളിലും സമാനമായ അളവില്‍ ലഹരിമരുന്നുണ്ടെന്നാണ് കരുതുന്നത്. ഇത് പുറത്തെടുക്കാനായി യുവതി ആശുപത്രിയില്‍ തുടരുകയാണ്.
കാപ്‌സ്യൂള്‍ രൂപത്തിലാക്കിയ ലഹരി മരുന്ന്, ദഹിക്കാത്ത തരത്തിലുള്ള ടേപ്പില്‍ പൊതിഞ്ഞ് ദമ്പതിമാർ വിഴുങ്ങുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് കൊച്ചിയില്‍ കൈമാറ്റം ചെയ്യാനായി കൊണ്ടുവന്നതാണെന്നും കരുതുന്നു. സംഭവത്തില്‍ ഡി.ആര്‍.ഐ. വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്