ന്യൂയോർക്ക്: ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നതിനെതിരെയും ഇറാനെതിരായ യുദ്ധത്തിനെതിരെയും ന്യൂയോർക്കിലെ മാൻഹാട്ടനിൽ നടന്ന പ്രതിഷേധത്തിനിടെ നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമർ, സെനറ്റർ കിർസ്റ്റൺ ഗില്ലിബ്രാൻഡ് എന്നിവരുടെ ഓഫീസുകൾ ലക്ഷ്യമാക്കിയായിരുന്നു പ്രതിഷേധം. ലെബനനിലെ ആക്രമണങ്ങൾക്കും ഇറാനുമായുള്ള യുദ്ധത്തിനും ഈ നേതാക്കൾ പിന്തുണ നൽകുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ‘ജ്യൂവിഷ് വോയ്‌സ് ഫോർ പീസ്’ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ പ്രശസ്ത വിസിൽ ബ്ലോവർ ചെൽസി മാനിംഗ്, നടി ഹരി നെഫ്, ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം അലക്സ ഏവിലസ് എന്നിവരുൾപ്പെടെ നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സെനറ്റർമാരുടെ ഓഫീസിനുള്ളിൽ കടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച സമരക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിനെത്തുടർന്ന് അവർ പുറത്ത് റോഡ് ഉപരോധിക്കുകയായിരുന്നു. “ബോംബുകൾക്കല്ല, ജനങ്ങൾക്കാണ് പണം നൽകേണ്ടത്” എന്ന മുദ്രാവാക്യമുയർത്തി ഗതാഗതം തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് മൂന്ന് ബസുകളിലായാണ് സ്ഥലത്തുനിന്നും നീക്കം ചെയ്തത്. മേഖലയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടുകൾക്കെതിരെ വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധമാണ് ന്യൂയോർക്കിൽ അരങ്ങേറിയത്.



