ബൈറൂത്ത്: തെക്കൻ ലെബനനിലെ ഗ്രാമങ്ങളെ ഇസ്രായേൽ സൈന്യം പൂർണ്ണമായും തകർക്കുകയാണെന്ന് ഇസ്രായേലി പത്രമായ ഹാരെറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഗസ മുനമ്പിൽ നടപ്പിലാക്കിയതിന് സമാനമായ തകർക്കൽ രീതികളാണ് സൈന്യം ലെബനനിലും പിന്തുടരുന്നതെന്ന് പത്രം വ്യക്തമാക്കുന്നു. “ഞങ്ങൾ ഗസയിൽ ചെയ്തതുപോലെ തന്നെയാണ് ഇവിടെയും പെരുമാറുന്നത്” എന്ന് ഒരു സൈനികൻ പത്രത്തോട് വെളിപ്പെടുത്തി. ഓരോ ദിവസവും തകർക്കപ്പെടേണ്ട വീടുകളുടെ കൃത്യമായ പട്ടിക സൈന്യത്തിന് നൽകുന്നുണ്ടെന്നും എത്ര കെട്ടിടങ്ങൾ നശിപ്പിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് സൈനിക വിജയത്തെ ഇപ്പോൾ വിലയിരുത്തുന്നതെന്നും സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചു.
അതിർത്തി വേലിയോട് ചേർന്നുള്ള ഗ്രാമങ്ങൾ ബുൾഡോസർ ഉപയോഗിച്ച് നിരപ്പാക്കിയ ശേഷം അവിടെ ഇസ്രായേൽ സൈന്യം പുതിയ സൈനിക പോസ്റ്റുകൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം നിർമ്മാണങ്ങൾ താൽക്കാലികമല്ലെന്നും സ്ഥിരമായ സൈനിക സംവിധാനങ്ങളാണെന്നുമാണ് സൈനികർ നൽകുന്ന സൂചന. നിലവിൽ അതിർത്തിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ ലിതാനി നദിക്ക് തെക്ക് സ്ഥിതി ചെയ്യുന്ന മൂന്നാം നിര ഗ്രാമങ്ങൾ വരെ ഇസ്രായേൽ സൈന്യം മുന്നേറിക്കഴിഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ ഇസ്ലാമാബാദിൽ നടക്കുന്നതിനിടെയാണ് ലെബനനിൽ ഇസ്രായേൽ തങ്ങളുടെ സൈനിക നടപടി ഇത്രത്തോളം ശക്തമാക്കിയിരുന്നത്. ജനവാസ മേഖലകളെ പൂർണ്ണമായും ഇല്ലാതാക്കുന്ന ഇത്തരം നടപടികൾ വലിയ തോതിലുള്ള മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ബെയ്റൂത്തിലെ ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു



