റിയാദ്: ആഗോള തലങ്ങളിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്കിടയിലും സൗദി അറേബ്യയുടെ ഭക്ഷ്യഭദ്രത പൂർണ്ണമായും സുരക്ഷിതമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ സൗദി സർക്കാർ എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിയാദിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഭക്ഷ്യവിതരണ ശൃംഖല സുഗമമായി തുടരുന്നതിന് സൗദി ഭരണകൂടം നൽകുന്ന പിന്തുണയും കരുതലുമാണ് വിപണിയിലെ ഈ സ്ഥിരതയ്ക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെ ശക്തമായ പിന്തുണയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനായി എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകിയിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള 15,000 ടൺ ഭക്ഷ്യവസ്തുക്കൾ ചാർട്ടർ വിമാനങ്ങൾ വഴി ഗൾഫിലേക്ക് എത്തിച്ചിട്ടുണ്ട്. ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ആവശ്യമായ സാധനങ്ങളുടെ വൻ ശേഖരം ഉറപ്പാക്കിയിട്ടുണ്ടെന്നും വിതരണത്തിൽ യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വദേശികളും വിദേശികളും ഒരുപോലെ ഒത്തൊരുമയോടെ നിൽക്കേണ്ട സമയമാണിതെന്നും ഏത് പ്രതിസന്ധിയെയും മറികടക്കാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.



