ദുബൈ: ഇറാൻ പതാകയേന്തിയ ‘തൂസ്ക’ എന്ന കപ്പൽ ഒമാൻ ഉൾക്കടലിൽ വെച്ച് അമേരിക്കൻ സൈന്യം വെടിവെച്ച് പിടിച്ചെടുത്ത നടപടിയിൽ വലിയ നിയമതർക്കങ്ങൾ ഉടലെടുക്കുന്നു. ഈ സംഭവത്തിന്റെ നിയമസാധുത നിർണ്ണയിക്കുന്നതിൽ കപ്പൽ പിടിച്ചെടുക്കപ്പെട്ട കൃത്യമായ സ്ഥലം അതി നിർണ്ണായകമാണെന്ന് ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഡൊണാൾഡ് റോത്ത്‌വെൽ അഭിപ്രായപ്പെട്ടു. പേർഷ്യൻ ഉൾക്കടലിലോ ഹോർമുസ് കടലിടുക്കിലോ അല്ല, മറിച്ച് ഒമാൻ ഉൾക്കടലിലാണ് ഈ സംഭവം നടന്നതെന്നത് ശ്രദ്ധേയമാണ്. കപ്പൽ ഇറാനിയൻ തീരത്തോടു എത്ര അടുത്തായിരുന്നു എന്നതും, ഇറാൻ്റെ സമുദ്രാതിർത്തിക്കുള്ളിലാണോ ആക്രമണം നടന്നതെന്നതും അന്താരാഷ്ട്ര നിയമപ്രകാരം അമേരിക്കൻ നടപടിയുടെ സാധുത നിശ്ചയിക്കുന്നതിൽ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മേഖലയിൽ നിലനിൽക്കുന്ന വെടിനിർത്തൽ കരാറുകളുടെ ലംഘനമായി ഈ നടപടി വ്യാഖ്യാനിക്കപ്പെടാതിരിക്കാൻ അമേരിക്ക ചില ‘നിയമപരമായ തന്ത്രങ്ങൾ’ (Legal Trickery) പ്രയോഗിച്ചേക്കാമെന്നും റോത്ത്‌വെൽ ചൂണ്ടിക്കാട്ടുന്നു. സൈനിക ഉപരോധത്തിന്റെ ഭാഗമായുള്ള ആക്രമണം എന്നതിലുപരി, നിലവിലുള്ള ഉപരോധങ്ങൾ ലംഘിച്ച കപ്പലിനെതിരെയുള്ള നിയമനടപടിയായി ഇതിനെ ചിത്രീകരിക്കാനായിരിക്കും വാഷിംഗ്ടൺ ശ്രമിക്കുക. വെടിനിർത്തൽ ഉടമ്പടികൾ ലംഘിച്ചിട്ടില്ലെന്നും മറിച്ച് തങ്ങളുടെ ആഭ്യന്തര നിയമങ്ങൾ സംരക്ഷിക്കുകയാണ് ചെയ്തതെന്നും സ്ഥാപിക്കാനായിരിക്കും അമേരിക്കയുടെ നീക്കം. ഒമാൻ ഉൾക്കടലിൽ ഇത്തരം ഉപരോധങ്ങൾ നടപ്പിലാക്കാൻ അമേരിക്കയ്ക്ക് അധികാരമുണ്ടോ എന്ന ചോദ്യം ഇതോടെ സജീവമായിരിക്കുകയാണ്.
കപ്പൽ ഒരു ഇറാനിയൻ തുറമുഖത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിച്ചെടുക്കപ്പെട്ടതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം മേഖലയിലെ നിലവിലെ സമാധാന ശ്രമങ്ങളെ ബാധിക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര സമൂഹം പങ്കുവെക്കുന്നുണ്ട്. യുദ്ധസമാനമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ ലോകം ശ്രമിക്കുന്നതിനിടെ, കപ്പലുകൾക്ക് നേരെ വെടിയുതിർക്കുന്നതും അവ പിടിച്ചെടുക്കുന്നതും നയതന്ത്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായേക്കും. കപ്പലിന്റെയും അതിലെ ജീവനക്കാരുടെയും നിലവിലെ സ്ഥിതിയെക്കുറിച്ച് കൂടുതൽ വ്യക്തതയ്ക്കായി അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളും ഇറാനും കാത്തിരിക്കുകയാണ്.



