തിരുവനന്തപുരം: സാധാരണക്കാർക്ക് ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ച് കേന്ദ്രസർക്കാർ. പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസ വീതമാണ് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവിലയിൽ ഇത്തരത്തിൽ വർധനവുണ്ടാകുന്നത്. വർധിപ്പിച്ച പുതിയ നിരക്കുകൾ ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ വന്നു. മെയ് 15-ന് പെട്രോളിനും ഡീസലിനും മൂന്നുരൂപ വീതം വർധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില ഉയർത്തിയിരിക്കുന്നത്.
ഈ വിലവർധനവോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 111 രൂപ 71 പൈസയായി ഉയർന്നു. ഡീസൽ വിലയും നൂറു രൂപ കടന്നു. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 109 രൂപയായും, ഡീസൽ വില 98 രൂപ 63 പൈസയായും വർധിച്ചിട്ടുണ്ട്. തുടർച്ചയായ വിലവർധനവ് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും അവശ്യസാധനങ്ങളുടെ വിലയെയും വരും ദിവസങ്ങളിൽ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



