തൃശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ ദാരുണാന്ത്യം. വൈശേരി സ്വദേശിയായ മോഹനൻ (65) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. തന്റെ വീട്ടുവളപ്പിലിറങ്ങി കൃഷി നശിപ്പിക്കുകയായിരുന്ന കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് മോഹനന് നേരെ ആക്രമണമുണ്ടായത്. പ്രകോപിതനായ ആന മോഹനനെ പാഞ്ഞടുത്ത് ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിലവിൽ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതിരപ്പിള്ളി വൈശേരി മേഖലയിൽ ഏറെക്കാലമായി കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്. കൊല്ലപ്പെട്ട മോഹനന്റെ കൃഷിഭൂമിയിൽ കഴിഞ്ഞ ദിവസവും കാട്ടാനയെത്തി വലിയ തോതിൽ കൃഷി നശിപ്പിച്ചിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം വന്യജീവി ആക്രമണങ്ങളിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയ്ക്കെതിരെ പ്രദേശവാസികൾക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുകയാണ്. വന്യജീവി ശല്യം തടയുന്നതിന് അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.



