തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ജൂൺ 15 മുതൽ സൗജന്യ യാത്ര അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരണ്ടി’കളിൽ ഒന്നായ ഈ പദ്ധതി ‘പ്രിയദർശിനി’ എന്ന പേരിലാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രായഭേദമന്യേ എല്ലാ വിഭാഗം സ്ത്രീകൾക്കും അവരുടെ സാമ്പത്തിക പശ്ചാത്തലം നോക്കാതെ തന്നെ ഈ ആനുകൂല്യം ലഭ്യമാകും. ആദ്യത്തെ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പ്രവർത്തനം കൃത്യമായി വിലയിരുത്തിയ ശേഷം ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള മറ്റ് സർവീസുകളിലേക്ക് കൂടി ആനുകൂല്യം വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെയും പ്രതിവർഷം 750 മുതൽ 800 കോടി രൂപ വരെയും അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഈ തുക പൂർണ്ണമായും സംസ്ഥാന സർക്കാർ കെ.എസ്.ആർ.ടി.സിക്ക് അധിക ഗ്രാന്റായി നൽകുമെന്നും യാത്രാ സൗജന്യം കോർപ്പറേഷന്റെ നിലവിലുള്ള പ്രതിസന്ധികളെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. കെ.എസ്.ആർ.ടി.സിക്ക് നിലവിൽ നൽകിവരുന്ന 1500 കോടി രൂപയ്ക്ക് പുറമെയായിരിക്കും ഈ തുക നൽകുക. വരും മാസങ്ങളിൽ കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കിയും പരസ്യങ്ങൾ വഴിയും ഷെഡ്യൂളുകൾ കൂട്ടിയും വരുമാനം വർദ്ധിപ്പിക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സി ബസുകളുടെ എണ്ണത്തിൽ തെക്കൻ കേരളവും വടക്കൻ കേരളവും തമ്മിൽ ചില അന്തരങ്ങളുണ്ടെങ്കിലും ജനസംഖ്യാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ വലിയ വ്യത്യാസമില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ബസ് സർവീസുകൾ കുറവുള്ള മലബാർ മേഖലയിലേക്ക് കൂടുതൽ ഓർഡിനറി ബസുകൾ അനുവദിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സർക്കാർ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട് മുതൽ വടക്കോട്ടുള്ള ജില്ലകളിൽ നിലവിൽ ആകെ ബസുകളുടെ 24 ശതമാനമാണുള്ളത്. ഈ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് വനിതാ യാത്രക്കാർക്ക് വലിയ സാമ്പത്തിക ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം സംസ്ഥാനത്തിന്റെ പുതിയ സ്റ്റേറ്റ് അറ്റോർണിയായി അനൂപ് വി. നായരെ നിയമിക്കാൻ തീരുമാനിച്ച വിവരവും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പങ്കുവെച്ചു.



