ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം മമ്പാട് ബീമ്പുങ്ങൽ സ്വദേശിയായ കൂത്രാടൻ സഫീർ (34) ആണ് പ്രവാസലോകത്ത് വെച്ച് വിടപറഞ്ഞത്. കഴിഞ്ഞ ദിവസമുണ്ടായ റോഡപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ സഫീറിനെ ഉടൻ തന്നെ ജിദ്ദയിലെ പ്രമുഖ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജീവൻ രക്ഷിക്കാനായി പരമാവധി ശ്രമിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ 4:45 ഓടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
പരേതനായ നാസറിന്റെയും സുനിതയുടെയും മകനാണ് സഫീർ. ഷിബിന റിൻസിയാണ് ഭാര്യ. ഐക്യ സഫീർ ഏക മകളാണ്. സഫീറിന്റെ മാതൃസഹോദരനായ റഫീഖ് മമ്പാട് നിലവിൽ ജിദ്ദയിലുണ്ട്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗ വാർത്തയറിഞ്ഞ ഞെട്ടലിലാണ് പ്രവാസി സുഹൃത്തുക്കളും നാട്ടുകാരും. നിലവിൽ ജിദ്ദയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമനടപടികൾ ഒക്കെയും ജിദ്ദയിലെ കെ.എം.സി.സി ഭാരവാഹികളുടെയും മറ്റ് സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെ വേഗത്തിൽ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.



