കോഴിക്കോട് : ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം. മലപ്പുറം ഒലിപ്രം കടവിലെ വീടിനുനേരെ ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. വീടിന് നേരെ എറിഞ്ഞ സ്ഫോടക വസ്തു ഗെയ്റ്റിൽ തട്ടി പൊട്ടിത്തെറിച്ചു. ബോംബാണ് എറിഞ്ഞതെന്നാണ് കരുതിയിരുന്നതെങ്കിലും പടക്കം പോലുള്ള സ്ഫോടക വസ്തുവായിരുന്നുവെന്നാണ് പ്രാഥമിക പരിശോധനയിൽ മനസ്സിലായതെന്നും പോലീസ് പറഞ്ഞു.
ബൈക്കിൽ എത്തിയവരാണു സ്ഫോടക വസ്തു എറിഞ്ഞത്. ഭീതിപരത്തുക എന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തു എറിഞ്ഞതെന്നാണു കരുതുന്നത്. രണ്ടുപേർ സ്കൂട്ടറിൽ അതുവഴി ചുറ്റിക്കറങ്ങിയതായും ഹരിഹരൻ പറഞ്ഞു. പോലീസെത്തി പരിശോധന നടത്തി. നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.
ശനിയാഴ്ച, വടകരയിൽ യുഡിഎഫ് പരിപാടിയിൽ മുതിർന്ന സിപിഎം നേതാവ് കെ.കെ.ശൈലജയ്‌ക്കെതിരെ ഹരിഹരൻ നടത്തിയ പരാമർശം വ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു. പിന്നാലെ ഹരിഹരൻ ക്ഷമാപണം നടത്തി. കെ.കെ.രമയും ഷാഫി പറമ്പിലുമുൾപ്പെടെ ഹരിഹരനെ തള്ളിപ്പറഞ്ഞു. ഹരിഹരനെതിരെ സിപിഎം ശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് വീടിന് സമീപത്ത് സ്ഫോടനമുണ്ടായത്.



