റിയാദ്: ഗൾഫിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വെട്ടിച്ചുരുക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഐസിഎഫ് സൗദി നാഷണൽ കമ്മിറ്റി അഭിപ്രായപെട്ടു. ശൈത്യകാല ഷെഡ്യൂളിൽ വരുത്തിയ മാറ്റങ്ങളിലൂടെയാണ് ഗൾഫിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദ് ചെയ്‌തതായി അറിയിച്ചത്.
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ശൈത്യകാല സർവീസുകളാണ് വെട്ടികുറച്ചത്. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നും ഗൾഫ് സെക്ടറുകളിലേക്കുള്ള സർവീസുകളാണ് പ്രധാനമായും നിർത്തലാക്കിയത്. മലബാർ മേഖലയിലുള്ള യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ് എയർ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് നാഷണൽ കമ്മിറ്റി കുറ്റപ്പെടുത്തി.
സമ്മർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്‌സ്പ്രസിന് കുവൈറ്റ്, അബുദാബി, ദുബൈ, ഷാർജ, ജിദ്ദ, ബഹ്‌റൈൻ, ദമ്മാം റാസൽഖൈമ, മസ്‌ക്കറ്റ് റൂട്ടുകളിൽ ആഴ്‌ചയിൽ 86 സർവീസുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ശൈത്യകാല ഷെഡ്യൂളിൽ ഇത് 54 ആയി കുറവും. കണ്ണൂരിൽ നിന്ന് ഇനി കുവൈറ്റ്, ബഹ്‌റൈൻ, ജിദ്ദ, ദമ്മാം റൂട്ടുകളിലേക്ക് ഇനി നേരിട്ട് സർവീസുകൾ ഉണ്ടാവുകയില്ല.
എയർ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റ് നടപടി ഗൾഫ് പ്രവാസികൾക്ക് വലിയ യാത്രാദുരിതമാണ് വരുത്തിവെക്കുന്നതെന്നും നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. സർവീസ് സമയങ്ങളിൽ കൃത്യത പാലിക്കാത്തത് കാരണം അനുഭവിക്കുന്ന ദുരിതങ്ങൾ തന്നെ നിലവിൽ പ്രവാസികൾക്ക് താങ്ങാവുന്നതിലപ്പുറമാണ്. നിലവിലെ സർവീസുകൾ കൂടി റദ്ദാക്കുന്നത്തോടെ മലബാറിൽ നിന്നുള്ള ഗൾഫ് യാത്രക്കാരുടെ ദുരിതം വീണ്ടും വർദ്ധിക്കുകയാണ്.
വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് എയർ ഇന്ത്യ മാനേജ്‌മെന്റിനോട് ഐസിഎഫ് സൗദി നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു. സൗദി നാഷണൽ പ്രസിഡൻറ് അബ്‌ദുറഷീദ് സഖാഫി, നാഷണൽ സെക്രട്ടറി സിറാജ് കുറ്റിയാടി, ഫിനാൻസ് സെക്രട്ടറി ബഷീർ എറണാകുളം, മുജീബ് എ ആർ നഗർ, അബ്ദുറഹീം വണ്ടൂർ, അബ്‌ദുസ്സലാം വടകര എന്നിവർ സംബന്ധിച്ചു.