പാരീസ്: ലോകത്തിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയങ്ങളിലൊന്നായ ലൂവ്രെയിൽ നിന്ന് കോടികൾ വിലമതിക്കുന്ന ആഭരങ്ങൾ കളവ് പോയി. നെപ്പോളിയൻ ചക്രവർത്തി തന്റെ ഭാര്യക്ക് സമ്മാനിച്ച വജ്രവും മരതകവും പതിപ്പിച്ച മാല ഉൾപ്പെടെ എട്ട് അമൂല്യ ആഭരണങ്ങളാണ് കവർന്നത്. 88 ദശലക്ഷം യൂറോ (ഏകദേശം 897 കോടി 33 ലക്ഷം ഇന്ത്യൻ രൂപ) യുടെ ആഭരങ്ങളാണ് പത്ത് മിനിറ്റിൽ താഴെ സമയം കൊണ്ട് നാല് പേരടങ്ങുന്ന സംഘം മോഷണം നടത്തിയത്.
രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കളിൽ നിന്ന് താഴെവീണ 19-ാം നൂറ്റാണ്ടിലെ യൂജെനി ചക്രവർത്തിനിയുടെ വജ്രം പതിച്ച കിരീടം വീണ്ടെടുത്തെങ്കിലും കേടുപാടുകൾ പറ്റിയിട്ടുണ്ട്. കേടുപാടുകൾ പരിഹരിച്ച് സൂക്ഷ്മമായ പുനഃസ്ഥാപനം സാധ്യമായേക്കും എന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ഡെസ് കാർസ് സെനറ്റർമാരെ അറിയിച്ചു. ലിയോനാർഡോ ഡാവിഞ്ചിയുടെ മൊണാലിസ ഉൾപ്പെടെയുള്ള അമൂല്യ കലാസൃഷ്ടികൾ ഉള്ള മ്യൂസിയമാണ് ലൂവ്രെയിൽ മ്യൂസിയം. മോഷണം നടന്ന ഗാലറി അടച്ചിട്ടിരിക്കുകയാണെങ്കിലും, മ്യൂസിയം സാധാരണ നിലയിൽ വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
മോഷ്ടാക്കളെ കണ്ടെത്താനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മോഷണത്തിന് പിന്നിൽ ഒരു ക്രിമിനൽ സംഘമാണെന്നാണ് നിഗമനം. ആഭരണ മോഷണത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി മ്യൂസിയം ഡയറക്ടർ ലോറൻസ് ഡെസ് കാർസ് സമ്മതിച്ചു. വിലമതിക്കുന്ന ഫ്രഞ്ച് കിരീട ആഭരണങ്ങൾ മോഷ്ടാക്കൾ കവർന്ന സംഭവത്തിൽ, മോഷ്ടാക്കൾ അകത്തുകടന്ന മ്യൂസിയത്തിന്റെ പുറംഭിത്തിയിൽ ക്യാമറയുടെ നിരീക്ഷണം ഉണ്ടായിരുന്നില്ലെന്ന് അവർ പറഞ്ഞു.
ലൂവ്രെയിൽ മ്യൂസിയത്തിനു ചുറ്റുമുള്ള സിസിടിവി സംവിധാനം ദുർബലമാണെന്നും കാലപ്പഴക്കം ചെന്നതാണെന്നും അവർ പറഞ്ഞു. മോഷ്ടാക്കൾ ഒന്നാം നിലയിലെ അപ്പോളോ ഗാലറിയിലേക്ക് പ്രവേശിച്ച പുറം ഭിത്തിയുടെ ഭാഗം നിരീക്ഷിച്ചിരുന്ന ഏക ക്യാമറ പോലും, ആ ഭാഗത്ത് നിന്ന് തിരിഞ്ഞാണ് സ്ഥാപിച്ചിരുന്നത്. ഞങ്ങൾക്ക് ഈ ആഭരണങ്ങളെ സംരക്ഷിക്കാൻ കഴിഞ്ഞില്ല. ക്രൂരരായ കുറ്റവാളികളിൽ നിന്ന് ആർക്കും സംരക്ഷണമില്ല. ലൂവ്രെയ്ക്ക് പോലും. മ്യൂസിയത്തിലെ സുരക്ഷാ സംവിധാനങ്ങൾ ഒട്ടും തൃപ്തികരമല്ല എന്നും അകത്തെ ചില ഭാഗങ്ങൾ ആധുനിക സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടാൻ കഴിയാത്തത്ര പഴക്കം ചെന്നതാണെന്നും ഡെസ് കാർസ് പറഞ്ഞു,
മോഷണത്തിൽ താൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും, നിലവിലുള്ള സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് നേരത്തെ തന്നെ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും 2026-ഓടെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.



