ജറുസലേം: ജറൂസലമിലെ മസ്‌ജിദുൽ അഖ്‌സക്ക് താഴെയും പരിസരങ്ങളിലും ഇസ്രായേൽ നടത്തുന്ന വ്യാപകമായ ഖനനങ്ങൾ ചരിത്രപരമായ ശേഷിപ്പുകൾക്കും പള്ളിയുടെ ഘടനാപരമായ സ്ഥിരതക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നതായി ഖുദ്‌സ് ഗവർണറേറ്റ്. ഇസ്രായേൽ നടത്തുന്ന ഈ രഹസ്യ ഖനനം അൽ-അഖ്‌സയുടെ അടിത്തറ ദുർബലമാക്കുകയും പള്ളിയുടെ ചില ഭാഗങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കുകയും ചെയ്‌തിട്ടുണ്ട്.
ഖുദ്‌സ് പട്ടണത്തെ ജൂതവൽക്കരിക്കാനും അതിൻറെ മതപരവും സാംസ്‌കാരികവുമായ സ്വഭാവം മാറ്റിമറിക്കാനുമുള്ള ദീർഘകാല രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ് ഈ ഖനനങ്ങൾ. ഇസ്രായേൽ സർക്കാർ നേരിട്ട് ധനസഹായം നൽകിയാണ് ഈ തുരങ്കങ്ങൾ നിർമിക്കുന്നത്. ഈ തുരങ്കങ്ങൾ പുരാവസ്‌തു ഗവേഷണമല്ലെന്നും ‘ദാവീദിന്റെ നഗരം’ എന്ന് ഇസ്രായേൽ വിളിക്കുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ്.
ജറൂസലമിന്റെ ചരിത്രം തിരുത്തിയെഴുതാനും ഇസ്രായേലിന്റെ നിയന്ത്രണം ഉറപ്പിക്കാനുമുള്ള രാഷ്ട്രീയ പദ്ധതികളാണെന്നും ഖുദ്‌സ് ഗവർണറേറ്റിന്റെ ഉപദേശകൻ മഅ്റൂഫ് അൽ രിഫാഇ വ്യക്തമാക്കി. ഇത് അന്താരാഷ്ട്ര നിയമങ്ങളെയും പുണ്യസ്ഥലങ്ങളുടെ നിലവിലെ സ്ഥിതിയെയും ലംഘിക്കുന്ന നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



