ദമ്മാം: 300 സ്‌കൂളുകൾക്കായി 600 കോടി രൂപ ലഭ്യമാക്കുന്ന ‘പി.എം. ശ്രീ’ പദ്ധതിയിൽ കേരളം ഒപ്പിട്ടാലും കേന്ദ്രം നിർദ്ദേശിക്കുന്ന സിലബസുകൾ സംസ്ഥാനത്തെ പാഠപുസ്‌തകങ്ങളിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്ന് മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ എം.എൽ.എ. ദമ്മാം നവോദയ സംഘടിപ്പിച്ച സ്കോളർഷിപ്പ് വിതരണ പരിപാടിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വിദ്യാഭ്യാസ നയങ്ങളിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന ഭരണഘടനാ പരിഷ്‌കാരം ഇന്ദിരാഗാന്ധിയുടെ ഭരണകാലത്താണ് ഉണ്ടായതെന്നും, ഈ ആനുകൂല്യം ഉപയോഗിച്ചാണ് കേന്ദ്രം ‘പി.എം. ശ്രീ’ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയിൽ ഒപ്പിടാത്തതിലൂടെ ഇത്രയും വലിയ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷം പിന്നീട് ആരോപിക്കാൻ സാധ്യതയുണ്ട്.
പദ്ധതിയിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേരളത്തിൽ നിലവിലുള്ള മതനിരപേക്ഷ വിദ്യാഭ്യാസ രീതിക്ക് മാറ്റം വരുത്താൻ അനുവദിക്കില്ല. പദ്ധതിയെ എതിർക്കുന്ന മുസ്‌ലിം ലീഗ് നേതൃത്വത്തിലുള്ള സി.ബി.എസ്.ഇ. സ്‌കൂളുകളിൽ കേന്ദ്ര സിലബസ് പഠിപ്പിക്കില്ലെന്ന് തീരുമാനിക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിശദമായ പഠനം ആവശ്യമായതിനാലാണ് കഴിഞ്ഞ രണ്ടര വർഷം കേരളം പദ്ധതിയിൽ ചേരാതിരുന്നത്. പദ്ധതിയിൽ ഒപ്പിട്ടതോടെ ഇടതുപക്ഷം ബി.ജെ.പിക്ക് കീഴടങ്ങിയെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



