തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഹൃദ്രോഗി മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡോ. ഹാരിസ് ചിറക്കൽ. ഹൃദ്രോഗിയായ കൊല്ലം സ്വദേശി വേണു (60) മരിച്ച സംഭവത്തിലായിരുന്നു മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവിയും പ്രശസ്ത ഡോക്ടറുമായ ഡോ. ഹാരിസ് ചിറക്കലിന്റെ പ്രതികരണം.
“അതീവ ഗുരുതര സ്വഭാവമുള്ള രോഗികളെ തറയിൽ കിടത്തി ചികിത്സിക്കുന്നത് പ്രാകൃതമായ നടപടിയാണ്. സംസ്കാരമുള്ള ഒരാൾക്ക് എങ്ങനെ ഇത്തരം സ്ഥലങ്ങളിൽ ചികിത്സ തേടാൻ സാധിക്കും?” എന്ന് അദ്ദേഹം ചോദിച്ചു. നാടെങ്ങും മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചിട്ട് കാര്യമില്ലെന്നും, ജില്ലാ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ഒരുക്കണമെന്നും ഡോ. ഹാരിസ് ചിറക്കൽ അഭിപ്രായപ്പെട്ടു.
ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും വരുന്ന രോഗികളെ തറയിൽ കിടത്തുന്നത് നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ല. ഈ വിഷയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിരുന്നു. തൻ്റെ മരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു



