കണ്ണൂർ: ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസിൽ, പ്രതിയും ബി.ജെ.പി. നേതാവുമായ കടവത്തൂർ മുണ്ടത്തോടിൽ കെ. പത്മരാജൻ കുറ്റക്കാരനാണെന്ന് തലശ്ശേരി പോക്സോ കോടതി കണ്ടെത്തി. ജീവപര്യന്തം തടവുശിക്ഷ മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിട്ടുള്ളതെന്ന് കോടതിയുടെ കണ്ടെത്തലിൽ പറയുന്നു.
ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞതായും കോടതി വ്യക്തമാക്കി. 2024 ഫെബ്രുവരി 23-ന് ആരംഭിച്ച കേസിൻ്റെ വിചാരണ 2025 ഓഗസ്റ്റ് 13 വരെ തുടർച്ചയായി നടന്നു. പീഡനത്തിനിരയായ 10 വയസ്സുകാരിയുടെ മൊഴി അഞ്ചുദിവസം കോടതി രേഖപ്പെടുത്തി.
സ്കൂളിലെ ശുചിമുറിയിൽ വെച്ച് അധ്യാപകനായ പ്രതി പീഡിപ്പിച്ചെന്നും തുടർന്ന് കുട്ടിക്കു രക്തസ്രാവമുണ്ടായെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയത് കേസിൽ നിർണായകമായി. പ്രോസിക്യൂഷൻ 40 സാക്ഷികളെ വിസ്തരിക്കുകയും 77 രേഖകളും 14 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. കേസിൽ കോടതി നാളെ ശിക്ഷാവിധി പ്രസ്താവിക്കും.



