കണ്ണൂർ: പൊയ്ത്തുംകടവിൽ ഇരുപതുകാരിയായ ഫാത്തിമത്ത് റിസ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആസിഫിനായി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഭാര്യയുടെ മരണത്തിന് പിന്നാലെ വിദേശത്തേക്ക് കടന്ന ആസിഫിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനായാണ് പൊലീസ് നടപടി ഊർജ്ജിതമാക്കിയത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 28-നാണ് ഫാത്തിമത്ത് റിസയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വർഷം ജനുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഭർത്താവിന്റെ ക്രൂരമായ ശാരീരിക-മാനസിക പീഡനവും ലഹരി ഉപയോഗവുമാണ് റിസയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ആസിഫിന്റെ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് റിസയ്ക്ക് മർദ്ദനമേറ്റിരുന്നു. ഇത് വ്യക്തമാക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ റിസ കൂട്ടുകാരിക്ക് അയച്ചിരുന്നത് പൊലീസിന് തെളിവായി ലഭിച്ചിട്ടുണ്ട്.
കൂടാതെ റിസയുടെ ആത്മഹത്യാക്കുറിപ്പിലും ഭർത്താവിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. മാർച്ച് ഒന്നിനും ഭർത്താവിന്റെ വീട്ടിൽ വെച്ച് താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി റിസ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.



