റിയാദ്: മധ്യപൂർവേഷ്യയിൽ സൈനിക സംഘർഷങ്ങളും യുദ്ധസാഹചര്യങ്ങളും ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ നിർണായകമായ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ ഉണ്ടാകുന്ന സൈനിക ആക്രമണത്തെ മൂന്ന് രാജ്യങ്ങൾക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് ഈ സുപ്രധാന കരാറിലെ പ്രധാന വ്യവസ്ഥ. കൂട്ടായ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള സംയുക്ത പ്രതിബദ്ധതയാണ് കരാറിലൂടെ വ്യക്തമാകുന്നതെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയവും സൗദി ഔദ്യോഗിക മാധ്യമങ്ങളും പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി അസിം മുനീർ എന്നിവർ സൗദിയിലെത്തി ഉംറ നിർവ്വഹിച്ചതിന് തൊട്ടടുത്ത ദിവസമാണ് കരാർ ഒപ്പുവെച്ചത്. വെള്ളിയാഴ്ച സൗദി കിരീടാവാകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തുന്നതിനായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും സൗദിയിലെത്തിയിരുന്നു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ഇറാനിൽ നിന്നും, യമനിലെ ഹൂതികളിൽ നിന്നും, ഇറാഖിലെ അൽ-ഹഷ്ദ് ശിയാ വിഭാഗങ്ങളിൽ നിന്നും തുടർച്ചയായി ആക്രമണം നേരിടുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യ പുതിയ സുരക്ഷാ സഖ്യത്തിലേക്ക് നീങ്ങിയത്. അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളെ മാത്രം ഇനി ആശ്രയിക്കാനാകില്ലെന്ന വിലയിരുത്തലും ഇതിന് പിന്നിലുണ്ട്.
ഏകദേശം ഒരു വർഷത്തോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഇസ്ലാമിലെ ഏറ്റവും പവിത്രമായ മക്കയിൽ വെച്ച് ‘മക്ക സംയുക്ത പ്രതിരോധ കരാർ’ യാഥാർത്ഥ്യമാക്കിയത്. പതിറ്റാണ്ടുകളായി പാകിസ്ഥാൻ സൈന്യം സൗദി സേനയ്ക്ക് പരിശീലനവും സാങ്കേതിക സഹായവും നൽകിവരുന്നുണ്ട്. കൂടാതെ 2023-ൽ തുർക്കിയിൽ നിന്ന് വൻതോതിൽ ഡ്രോണുകൾ വാങ്ങാനും സൗദി കരാറിലെത്തിയിരുന്നു. ഈ കരാർ മേഖലയിലെ മറ്റ് രാജ്യങ്ങൾക്കെതിരെയോ ഏതെങ്കിലും പ്രത്യേക സൈനിക/മത ബ്ലോക്ക് ലക്ഷ്യമിട്ടോ ഉള്ളതല്ലെന്നും, സ്വാശ്രയത്വവും സുസ്ഥിരമായ സുരക്ഷാ ശേഷിയും വർദ്ധിപ്പിക്കാനാണെന്നും സൗദി ഡെപ്യൂട്ടി മിനിസ്റ്റർ റായെദ് ക്രിംലി എക്സിൽ കുറിച്ചു.
എന്നാൽ, കരാറിനെതിരെ വിമർശനവുമായി ഇറാൻ രംഗത്തെത്തി. തുർക്കിയുമായും പാകിസ്ഥാനുമായും ഒപ്പുവെച്ച വെറുമൊരു കടലാസ് കരാർ സൗദിക്ക് സുരക്ഷ നൽകില്ലെന്ന് ഇറാനിയൻ എം.പി ഇബ്രാഹിം റെസായി എക്സിൽ കുറിച്ചു. അമേരിക്കയോടുള്ള നിലപാടുകൾ മാറ്റിയതുപോലെ നയങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രമേ ശാശ്വത സുരക്ഷ ലഭിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മൂന്ന് വലിയ മുസ്ലിം ജനസംഖ്യാ രാജ്യങ്ങൾ കൈകോർക്കുന്നത് മേഖലയിൽ ഒരു പുതിയ സുരക്ഷാ ഘടനയ്ക്കാണ് വഴിതുറക്കുന്നതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. പാകിസ്ഥാന്റെ ആണവശക്തിയും സൈനിക ബലവും, തുർക്കിയുടെ അത്യാധുനിക ആയുധ-ഡ്രോൺ സാങ്കേതികവിദ്യയും (നാറ്റോ അംഗത്വം), സൗദിയുടെ സാമ്പത്തിക ശേഷിയും ഒത്തുചേരുന്നത് മേഖലയിലെ തന്ത്രപരമായ സന്തുലനാവസ്ഥയിൽ നിർണായക മാറ്റങ്ങൾ വരുത്തും.



