തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് ബി.ജെ.പി. പ്രവർത്തക ജീവനൊടുക്കാൻ ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌ക്കോട്ടല വാർഡിലെ ശാലിനിയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
മുനിസിപ്പാലിറ്റിയിലെ 16-ാം വാർഡിൽ സ്ഥാനാർഥിയായി ഇവരെ നിശ്ചയിക്കുകയും പോസ്റ്ററുകൾ ഉൾപ്പെടെ തയാറാക്കി അനൗദ്യോഗിക പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നേതൃത്വം സ്ഥാനാർഥിത്വമില്ലെന്ന് അറിയിച്ചത്. ഞായറാഴ്ച പുലർച്ചയോടെയാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്.
ശബ്ദം കേട്ട് മകൻ നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചുനിൽക്കുന്ന നിലയിൽ ശാലിനിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബി.ജെ.പി. പ്രവർത്തകൻ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയ സംഭവത്തിനു പിന്നാലെയാണ് ഈ പുതിയ സംഭവം.



