തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ സി.പി.എം. പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടി.ഡി.ബി.) പ്രസിഡൻ്റുമായ എ. പത്മകുമാറിനെ സാങ്കേതികത്വം പറഞ്ഞ് ‘സംരക്ഷിക്കാൻ’ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കേസിൻ്റെ വിചാരണയടക്കം പൂർത്തിയാക്കി കോടതി ശിക്ഷ വിധിക്കുമ്പോഴാണ് ഒരാൾ കുറ്റവാളിയാകുന്നത് എന്ന സാങ്കേതിക ന്യായമാണ് പാർട്ടി മുന്നോട്ടുവെക്കുന്നത്.
നിലവിൽ അറസ്റ്റിലായതുകൊണ്ട് മാത്രം കുറ്റവാളിയായി കണക്കാക്കേണ്ടതില്ലെന്നും, അന്വേഷണം പൂർത്തിയാക്കി വസ്തുതകൾ വന്നശേഷം മാത്രമേ പത്മകുമാറിനെതിരെ പാർട്ടി നടപടി സ്വീകരിക്കുകയുള്ളൂ എന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
2019-ൽ ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പടി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് കൈമാറിയത് പത്മകുമാർ പ്രസിഡൻ്റായ ദേവസ്വം ബോർഡിൻ്റെ ഒത്താശയോടെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ, ചോദ്യം ചെയ്യൽ വേളയിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പത്മകുമാർ മൊഴി നൽകിയാൽ അത് തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കുമോ എന്ന ആശങ്കയും സി.പി.എമ്മിനുണ്ട്. ഈ സാഹചര്യത്തിൽ, പത്മകുമാറിൻ്റെ കാര്യത്തിൽ തള്ളിക്കളയാത്ത, എന്നാൽ പൂർണ്ണമായി അംഗീകരിക്കാത്ത ഒരു ‘മധ്യനിലപാട്’ സ്വീകരിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്



