തിരുവനന്തപുരം: യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു.രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ പരാതിയിലായിരുന്നു കോടതിയുടെ ഇടപെടൽ. കോടതി അദ്ദേഹത്തെ നാളെ വൈകുന്നേരം വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന രാഹുൽ ഈശ്വർ, അറസ്റ്റിൽ പ്രതിഷേധിച്ച് നിരാഹാര സമരത്തിലായിരുന്നു.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താൻ തക്ക കുറ്റം ചെയ്തിട്ടില്ലെന്നും പരാതിക്കാരിയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ലെന്നു മായിരുന്നു രാഹുൽ ഈശ്വറിൻ്റെ പ്രധാന വാദങ്ങൾ. എന്നാൽ, യുവതിക്കെതിരായ സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിക്കാനാണ് സൈബർ പോലീസിൻ്റെ തീരുമാനം. ഈ സൈബർ അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 20 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.



