19.2 C
Saudi Arabia
Sunday, April 12, 2026
spot_img

പിഞ്ചുകുഞ്ഞിനെ ബലി നൽകാൻ ശ്രമം; അയൽവാസികൾ രക്ഷപെടുത്തിയത് ബലിത്തറയിൽ നിന്ന്

ബെംഗളൂരു: സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നതിനായി എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ബലി നൽകാനുള്ള ക്രൂരമായ നീക്കം ബെംഗളൂരുവിൽ അയൽവാസികളുടെ ഇടപെടലിലൂടെ തടഞ്ഞു. ഹോസകോട്ടയിലെ സുളുബലെയിലുള്ള ജനത കോളനിയിലാണ് നടുക്കുന്ന ഈ സംഭവം നടന്നത്. കോളനിവാസിയായ സെയ്ദ് ഇമ്രാൻ എന്നയാളുടെ വീട്ടിൽ ബലിക്കായുള്ള പ്രത്യേക തറയൊരുക്കി ചടങ്ങുകൾ ആരംഭിക്കാനിരിക്കെയാണ് അയൽവാസികൾ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ചൈൽഡ് ലൈൻ അധികൃതരും പോലീസും കുഞ്ഞിനെ ബലിത്തറയിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നരബലി നടത്തിയാൽ മതിയെന്ന അന്ധവിശ്വാസമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ബലി നൽകാനായി ഇവർ കുഞ്ഞിനെ മറ്റാരോടും പണം നൽകി വാങ്ങിയതാണെന്ന സൂചനയും പോലീസ് പരിശോധിക്കുന്നുണ്ട്. ബെംഗളൂരു പോലുള്ള ഒരു മഹാനഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഇത്തരമൊരു അന്ധവിശ്വാസം നിലനിൽക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു. കുഞ്ഞിനെ നിലവിൽ ചൈൽഡ് ലൈൻ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സെയ്ദ് ഇമ്രാനെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്ത് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles