റിയാദ്: ആഗോള വിപണിയിലെ എണ്ണ വിലയും ലഭ്യതയും സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള ഉൽപ്പാദന നിയന്ത്രണം തുടരാൻ ഒപെക് പ്ലസ് രാജ്യങ്ങൾ തീരുമാനിച്ചു. സൗദി അറേബ്യ, റഷ്യയുൾപ്പെടെയുള്ള പ്രധാന എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഞായറാഴ്ച ചേർന്ന വെർച്വൽ യോഗത്തിലാണ് 2026-ന്റെ ഒന്നാം പാദത്തിലും (ജനുവരി മുതൽ മാർച്ച് വരെ) ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടതില്ലെന്ന് ധാരണയിലെത്തിയത്. ആഗോള സാമ്പത്തിക സാഹചര്യങ്ങളും വടക്കൻ അർദ്ധഗോളത്തിലെ ശൈത്യകാലത്തെ കുറഞ്ഞ ആവശ്യകതയും മുൻനിർത്തിയാണ് ഈ തീരുമാനം. വിപണിയിലെ എണ്ണയുടെ അളവ് നിയന്ത്രിച്ചു നിർത്തുന്നതിലൂടെ വില തകർച്ച തടയാനാകുമെന്ന് യോഗം വിലയിരുത്തി.
സൗദി അറേബ്യ, റഷ്യ, യു.എ.ഇ, കുവൈത്ത്, ഇറാഖ്, ഖസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ എട്ട് രാജ്യങ്ങളാണ് ഉൽപ്പാദന വർദ്ധനവ് തൽക്കാലം വേണ്ടെന്നുവെക്കാൻ തീരുമാനിച്ചത്. പ്രതിദിനം 1.65 ദശലക്ഷം ബാരൽ അധികം ഉൽപ്പാദിപ്പിക്കാനുള്ള നീക്കം വിപണിയിലെ സാഹചര്യം വിലയിരുത്തി ഘട്ടംഘട്ടമായി മാത്രമേ നടപ്പിലാക്കൂ. വിപണിയിലെ വ്യതിയാനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുമെന്നും ആവശ്യമെങ്കിൽ ഉൽപ്പാദന ക്രമീകരണങ്ങളിൽ കൂടുതൽ മാറ്റം വരുത്താൻ തയ്യാറാണെന്നും അംഗരാജ്യങ്ങൾ വ്യക്തമാക്കി. വിപണിയുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ജാഗ്രതയോടെയുള്ള സമീപനം തുടരാനാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം.



