റിയാദ്: സൗദി അറേബ്യയിൽ ബിനാമി ബിസിനസുകൾ (തസാത്തൂർ) കണ്ടെത്തുന്നതിനായി വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ ഡിസംബർ മാസത്തിൽ മാത്രം 123 ലംഘനങ്ങൾ കണ്ടെത്തി. വാണിജ്യ ബിനാമി ഇടപാടുകൾ തടയുന്നതിനുള്ള ദേശീയ പദ്ധതിയുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം 3,785 പരിശോധനകളാണ് കഴിഞ്ഞ മാസം നടത്തിയത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങളെയും വ്യക്തികളെയും കൂടുതൽ അന്വേഷണങ്ങൾക്കും ശിക്ഷാനടപടികൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഓട്ടോമൊബൈൽ റിപ്പയർ, വസ്ത്ര വ്യാപാരം, സർവീസ്ഡ് അപ്പാർട്ട്‌മെന്റുകൾ, നിർമ്മാണ മേഖല തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധനകൾ നടന്നത്.
ബിനാമി ബിസിനസ് നിയമപ്രകാരം കുറ്റക്കാർക്ക് അഞ്ച് വർഷം വരെ തടവും അഞ്ച് മില്യൺ റിയാൽ വരെ പിഴയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണിത്. ഇതിനുപുറമെ, സ്ഥാപനം അടച്ചുപൂട്ടുക, വാണിജ്യ ലൈസൻസ് റദ്ദാക്കുക, അനധികൃതമായി സമ്പാദിച്ച പണം കണ്ടുകെട്ടുക എന്നീ നടപടികളും സ്വീകരിക്കും. നിയമലംഘനത്തിൽ ഉൾപ്പെടുന്ന വിദേശികളെ നാടുകടത്തുകയും അവർക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. ബിനാമി ഇടപാടുകൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നത് തടയാൻ വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.



