ആലപ്പുഴ: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തി. ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘം തന്ത്രിയുടെ വീട്ടിൽ പരിശോധന നടത്താനിരിക്കെയായിരുന്നു ഈ അപ്രതീക്ഷിത സന്ദർശനം. കുടുംബാംഗങ്ങളുമായി അടച്ചിട്ട മുറിയിൽ നേതാക്കൾ ദീർഘനേരം ചർച്ച നടത്തി. നിലവിൽ റിമാൻഡിലായ തന്ത്രിയെ സംരക്ഷിക്കാനാണോ ഈ നീക്കമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ സംശയിക്കുന്നു.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിക്കുന്നതിൽ തന്ത്രിക്ക് നിർണ്ണായക പങ്കുണ്ടെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ളവർ മൊഴി നൽകിയിരുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിയുടെ പങ്ക് തെളിയിക്കുന്ന കൂടുതൽ രേഖകൾ കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അതേസമയം, കേസിൽ മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കും പങ്കുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് സൂചന.



