ജിദ്ദ: സോമാലിയയുടെ ഭാഗമായ സോമാലിലാൻഡിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചുകൊണ്ടുള്ള ഇസ്രായേലിന്റെ തീരുമാനത്തെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി ശക്തമായി അപലപിക്കുകയും തള്ളിക്കളയുകയും ചെയ്തു. സോമാലിയയുടെ ഐക്യവും പ്രാദേശികമായ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഒഐസി ജനറൽ സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളെയും യുഎൻ ചാർട്ടറിനെയും ലംഘിക്കുന്നതാണ് ഇസ്രായേലിന്റെ ഏകപക്ഷീയമായ ഈ നീക്കമെന്നും ഇത് മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഭീഷണിയാണെന്നും ഒഐസി ചൂണ്ടിക്കാട്ടി. ആഫ്രിക്കൻ രാജ്യങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണിതെന്ന് ആരോപിച്ച സംഘടന, സോമാലിയൻ സർക്കാരിന് തങ്ങളുടെ പൂർണ്ണമായ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര സമൂഹം ഇത്തരം നിയമവിരുദ്ധമായ അംഗീകാരങ്ങളെ പിന്തുണയ്ക്കരുതെന്നും സോമാലിയയുടെ ഔദ്യോഗിക അതിർത്തികളെ മാനിക്കണമെന്നും ഒഐസി ആവശ്യപ്പെട്ടു.



