കൊച്ചി: ശബരിമലയിൽ അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്ത ‘ആടിയ ശിഷ്ടം’ നെയ്യ് വിൽപ്പനയിൽ നടന്ന ഗുരുതരമായ സാമ്പത്തിക ക്രമക്കേടിൽ കേരള ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഭക്തർ പവിത്രമായി കരുതുന്ന തീർത്ഥാടന കേന്ദ്രത്തിൽ നടന്ന ഇത്തരം അഴിമതികൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി കടുത്ത ഞെട്ടലോടെ നിരീക്ഷിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഏകദേശം 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള 13 ലക്ഷത്തോളം രൂപ ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ ഇത്രയും വലിയൊരു തുക കാണാതായത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ബോധപൂർവമായ വീഴ്ചയായാണ് കോടതി വിലയിരുത്തുന്നത്. നെയ്യ് വിൽപ്പനയും പണമിടപാടും സംബന്ധിച്ച രേഖകൾ കൃത്യമായി പരിരക്ഷിക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകാൻ പാടില്ലെന്നും റിപ്പോർട്ട് നേരിട്ട് കോടതിയിൽ സമർപ്പിക്കണമെന്നും വിജിലൻസ് മേധാവിക്ക് കോടതി നിർദ്ദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളാനാണ് സാധ്യത.



