വാഷിംഗ്ടൺ: 2025-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവും വെനസ്വേലൻ പ്രതിപക്ഷ നേതാവുമായ മരിയ കൊറീന മഷാദോ തനിക്ക് ലഭിച്ച നൊബേൽ പുരസ്‌കാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമർപ്പിച്ചു. വൈറ്റ് ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് മഷാദോ തന്റെ മെഡൽ ട്രംപിന് കൈമാറിയത്. വെനസ്വേലയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ട്രംപ് നൽകിയ ശക്തമായ പിന്തുണയ്ക്കുള്ള നന്ദി സൂചകമായാണ് ഈ നീക്കമെന്ന് അവർ വ്യക്തമാക്കി. വെനസ്വേലൻ ജനതയെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര ദിനമാണെന്നും അവർ കൂട്ടിച്ചേർത്തു.
മഷാദോയുടെ ഈ നടപടിയെ ‘പരസ്പര ബഹുമാനത്തിന്റെ അത്ഭുതകരമായ പ്രവർത്തി’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മഷാദോയെ ധീരവനിത എന്ന് അഭിസംബോധന ചെയ്ത അദ്ദേഹം, വെനസ്വേലയുടെ പുനർനിർമ്മാണത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. എന്നാൽ, നൊബേൽ സമ്മാനം ഒരാൾക്ക് മറ്റൊരാൾക്ക് കൈമാറാനോ പങ്കുവെക്കാനോ നിയമപരമായി സാധിക്കില്ലെന്ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്. വെനസ്വേലൻ ഭരണാധികാരിയായിരുന്ന നിക്കോളസ് മഡുറോയെ പുറത്താക്കിയ അമേരിക്കൻ നടപടികൾക്ക് ശേഷമുള്ള ട്രംപിന്റെ സുപ്രധാന നയതന്ത്ര നീക്കങ്ങളിലൊന്നായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.



