കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന വടകര സ്വദേശിനി ഷിംജിതയെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു. വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ബുധനാഴ്ചയാണ് പോലീസ് പിടികൂടിയത്. വസ്ത്രനിർമ്മാണ സ്ഥാപനത്തിലെ സെയിൽസ് എക്സിക്യൂട്ടീവായ ദീപക് (42), ബസിൽ വെച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഷിംജിത ഇൻസ്റ്റാഗ്രാമിൽ റീൽസ് പങ്കുവെച്ചിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സങ്കടത്തിലാവുകയും വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കുകയുമായിരുന്നു.
ദീപക്കിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തികച്ചും വസ്തുതാവിരുദ്ധമാണെന്നും നിരപരാധിയായ മകനെ സമൂഹമധ്യത്തിൽ അപമാനിച്ചതാണ് മരണത്തിന് കാരണമായതെന്നും ദീപക്കിന്റെ മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു. ഷിംജിതയുടെ റീൽസ് കാരണമാണ് മകൻ മരിച്ചതെന്ന പരാതിയിൽ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയതോടെയാണ് ഇവർ ഒളിവിൽ പോയത്. കണ്ണൂർ പയ്യന്നൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് വിവാദമായ വീഡിയോ ചിത്രീകരിക്കപ്പെട്ടത്. ഷിംജിതയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.



