ബെംഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെ പര്യായോത്സവ ഘോഷയാത്രയ്ക്കിടെ കലക്ടർ ടി.കെ. സ്വരൂപ കാവി പതാകയേന്തിയത് വിവാദമാകുന്നു. ഔദ്യോഗിക പദവിയിലിരിക്കുന്ന കലക്ടർ രാഷ്ട്രീയ നിറമുള്ള പതാകയേന്തിയത് ചട്ടലംഘനമാണെന്ന് ആരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. ബിജെപി എംഎൽഎ യശ്പാൽ സുവർണ കലക്ടർക്ക് കൈമാറിയത് ആർഎസ്എസ് പതാകയാണെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നുമാണ് കോൺഗ്രസ് മനുഷ്യാവകാശ സെൽ പ്രസിഡന്റ് ഹരീഷ് ഷെട്ടി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന നഗരപ്രവേശന ഘോഷയാത്ര ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം.
അതേസമയം, താൻ പങ്കെടുത്തത് ഒരു രാഷ്ട്രീയ പരിപാടിയിലല്ലെന്നും ഭരണപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ചടങ്ങിൽ സന്നിഹിതനായതെന്നും കലക്ടർ ടി.കെ. സ്വരൂപ വിശദീകരിച്ചു. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭരണച്ചുമതല അടുത്ത രണ്ട് വർഷത്തേക്ക് ഷിരൂർ മഠത്തിന് കൈമാറുന്നതിന്റെ ഭാഗമായി നടന്ന പരമ്പരാഗത ചടങ്ങായിരുന്നു ഇത്. എട്ട് മഠങ്ങൾ മാറിമാറി നിർവ്വഹിക്കുന്ന ഈ ഭരണമാറ്റ ചടങ്ങിൽ ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് പങ്കെടുത്തതെന്നാണ് കലക്ടറുടെ നിലപാട്.



