ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ റിപ്പോർട്ട് ചെയ്ത നിപ്പ വൈറസ് വ്യാപനം നിയന്ത്രണവിധേയമായതായി ഇന്ത്യൻ അധികൃതർ അറിയിച്ചു. ഡിസംബർ മുതൽ രണ്ട് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും രോഗികളുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും ക്വാറന്റൈൻ ചെയ്ത് പരിശോധനകൾക്ക് വിധേയമാക്കിയതായും അധികൃതർ വ്യക്തമാക്കി. എന്നാൽ, മുൻകരുതൽ നടപടിയുടെ ഭാഗമായി തായ്‌ലൻഡ്, ഇന്തോനേഷ്യ ഉൾപ്പെടെയുള്ള നിരവധി ഏഷ്യൻ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി വിമാനത്താവളങ്ങളിൽ ആരോഗ്യ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ബാങ്കോക്കിലെ സുവർണ്ണഭൂമി വിമാനത്താവളത്തിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങളിലെ യാത്രക്കാർക്കായി തെർമൽ സ്കാനറുകൾ സ്ഥാപിച്ചു.
നിപ്പ വൈറസ് മുൻപ് റിപ്പോർട്ട് ചെയ്ത തെക്കൻ സംസ്ഥാനമായ കേരളത്തിലും അധികൃതർ ജാഗ്രത പാലിക്കുന്നുണ്ട്. വിയറ്റ്നാം ആരോഗ്യ മന്ത്രാലയം അതിർത്തി കടന്നുള്ള നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശിക്കുകയും കർശനമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. അതിർത്തി പ്രദേശങ്ങളിൽ രോഗപ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയതായി ചൈനയും അറിയിച്ചു. 2001-ലും 2007-ലും പശ്ചിമ ബംഗാളിൽ നിപ്പ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.



