വാഷിംഗ്‌ടൺ: അമേരിക്കയിൽ ബജറ്റ് പാസാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് സർക്കാർ സംവിധാനങ്ങളിൽ ഭാഗിക ഭരണസ്തംഭനം ആരംഭിച്ചു. ബജറ്റ് കാലാവധി അവസാനിച്ചിട്ടും പുതിയ ഫണ്ടിംഗിന് അംഗീകാരം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാർ നിർബന്ധിത അവധിയിൽ പ്രവേശിക്കേണ്ടി വരും. റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതയും പ്രതിപക്ഷമായ ഡെമോക്രാറ്റുകളുടെ ശക്തമായ എതിർപ്പും കാരണം ബജറ്റ് ബിൽ സെനറ്റിൽ പരാജയപ്പെടുകയായിരുന്നു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കും മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമ്മാണത്തിനും ബജറ്റിൽ തുക അനുവദിക്കുന്നതിനെ ച്ചൊല്ലിയാണ് പ്രധാനമായും തർക്കം ഉടലെടുത്തത്. ഭരണസ്തംഭനം തുടരുന്നതോടെ ദേശീയ പാർക്കുകൾ, മ്യൂസിയങ്ങൾ, ചില സർക്കാർ ഓഫീസുകൾ എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടും. എന്നാൽ വിമാനത്താവള സുരക്ഷ, സൈന്യം, അതിർത്തി രക്ഷാസേന തുടങ്ങിയ അത്യാവശ്യ വിഭാഗങ്ങളുടെ പ്രവർത്തനം തുടരും. എത്രയും വേഗം പ്രശ്നം പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് പ്രതിസന്ധി നീളാൻ കാരണമായേക്കും.



