കോഴിക്കോട്: നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ എയർലൈൻസ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് പുനരാരംഭിച്ചു. റിയാദിൽ നിന്നുള്ള വിമാനം നിശ്ചയിച്ച സമയത്തേക്കാൾ അരമണിക്കൂർ നേരത്തെ, രാവിലെ 8:15-ന് കരിപ്പൂരിലെ റൺവേയിൽ ലാൻഡ് ചെയ്തു. വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ വൻ വരവേൽപ്പാണ് വിമാനത്താവളത്തിൽ സൗദിയക്ക് നൽകിയത്. കോൽക്കളി, അറബനമുട്ട്, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ മലബാറിലെ പ്രവാസികൾ ഈ പുനരാഗമനം ആഘോഷമാക്കി.
നിലവിൽ ശനി, ഞായർ, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയിൽ നാല് ദിവസങ്ങളിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ അടുത്ത മാസം മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്താൻ കഴിയുമെന്നാണ് വിമാനത്താവള അധികൃതർ പ്രതീക്ഷിക്കുന്നത്. വലിയ വിമാനങ്ങളുടെ നിയന്ത്രണം മൂലം കരിപ്പൂരിൽ നിന്ന് വിട്ടുനിന്ന സൗദിയ മടങ്ങിയെത്തിയത് മലബാറിലെ പ്രവാസികൾക്ക് ടിക്കറ്റ് നിരക്കിലുണ്ടാകുന്ന കുറവിനും യാത്രാസൗകര്യങ്ങൾ വർദ്ധിക്കാനും വലിയ സഹായമാകും.



