ഹൈദരാബാദ്: നഗരമധ്യത്തിലെ കോട്ടിയിൽ എ.ടി.എം മെഷീൻ വഴി പണം നിക്ഷേപിക്കാനെത്തിയ മലയാളി വ്യാപാരിക്ക് നേരെ വെടിവെപ്പ്. കോഴിക്കോട് സ്വദേശിയായ റിൻഷാദിനാണ് (26) കാലിന് വെടിയേറ്റത്. റിൻഷാദിന്റെ പക്കലുണ്ടായിരുന്ന ആറ് ലക്ഷം രൂപയും സ്കൂട്ടറും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അക്രമികൾ കവരുകയായിരുന്നു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മെയിൻ ബ്രാഞ്ചിന് മുന്നിലെ എ.ടി.എമ്മിലായിരുന്നു നാടകീയമായ കവർച്ച നടന്നത്.
കുട്ടികളുടെ വസ്ത്രങ്ങൾ മൊത്തമായി വാങ്ങുന്നതിനായി ജനുവരി ആദ്യവാരം ഹൈദരാബാദിലെത്തിയതായിരുന്നു റിൻഷാദ്. കച്ചവടം നടക്കാത്തതിനെത്തുടർന്ന് കൈവശമുള്ള പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. രണ്ട് പേരടങ്ങുന്ന സംഘം പുറകിലൂടെ എത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും രണ്ട് റൗണ്ട് വെടിയുതിർക്കുകയുമായിരുന്നു. വലതുകാലിന് വെടിയേറ്റ റിൻഷാദ് നിലത്തുവീണതോടെ പണമടങ്ങിയ ബാഗും സ്കൂട്ടറിന്റെ ചാവിയും തട്ടിയെടുത്ത് പ്രതികൾ കടന്നുകളഞ്ഞു. പരിക്കേറ്റ റിൻഷാദിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില നിലവിൽ തൃപ്തികരമാണ്. അക്രമികൾക്കായി ഹൈദരാബാദ് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.



