പട്ന: ആധുനിക ഇന്ത്യയിലും ജാതിവിവേചനം എത്രത്തോളം ഭീകരമാണെന്ന് തെളിയിക്കുന്ന ദാരുണമായ ഒരു സംഭവം ബിഹാറിലെ വൈശാലി ജില്ലയിൽ റിപ്പോർട്ട് ചെയ്തു. പൊതുശ്മശാനത്തിലേക്കുള്ള വഴി സവർണ്ണ വിഭാഗങ്ങൾ തടഞ്ഞതിനെത്തുടർന്ന്, 91 വയസ്സുകാരിയായ ദളിത് വയോധിക ജപ്കി ദേവിയുടെ മൃതദേഹം ബന്ധുക്കൾക്ക് പൊതുറോഡിൽ സംസ്കരിക്കേണ്ടി വന്നു. മണിക്കൂറുകളോളം നീണ്ട അപേക്ഷകൾക്കും കാത്തിരിപ്പിനുമൊടുവിൽ മറ്റൊരു മാർഗവുമില്ലാതെയാണ് കുടുംബം ഈ കഠിനമായ തീരുമാനമെടുത്തത്.
ശ്മശാനത്തിലേക്കുള്ള വഴിയിലുള്ള ക്ഷേത്രത്തിന് സമീപത്തെ കൈയേറ്റക്കാരും ചില പ്രാദേശിക കടയുടമകളും ചേർന്നാണ് മൃതദേഹവുമായി വന്ന വിലാപയാത്ര തടഞ്ഞത്. വഴി നൽകാൻ അധികൃതരോടും എതിർത്തവരോടും കുടുംബം കെഞ്ചിയെങ്കിലും ആരും തയ്യാറായില്ല. “മൃതദേഹത്തോട് അനാദരവ് കാട്ടാൻ വയ്യാത്തതുകൊണ്ടാണ് അമ്മയെ റോഡിൽ ദഹിപ്പിക്കേണ്ടി വന്നത്” എന്ന് മകൻ സങ്കീത് മാഞ്ചി കണ്ണീരോടെ പറഞ്ഞു. സംഭവം വിവാദമായതോടെ വൈശാലി ജില്ലാ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി അന്വേഷണത്തിന് ഉത്തരവിട്ടു. ശ്മശാനത്തിലേക്കുള്ള വഴിയിലെ അനധികൃത കൈയേറ്റങ്ങൾ ഉടൻ നീക്കം ചെയ്യാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്



