മസ്കത്ത്: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുമ്പോഴും നയതന്ത്ര മധ്യസ്ഥത വഹിക്കുന്ന ഒമാനെ ലക്ഷ്യം വെക്കാതെ ഇറാൻ. ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ ഇറാൻ ഇതുവരെ ആക്രമണം നടത്താത്ത ഏക രാജ്യം ഒമാൻ ആണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, മേഖലയിലെ മറ്റ് രാജ്യങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. ഖത്തർ തലസ്ഥാനമായ ദോഹയിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ഇറാനിയൻ മിസൈലുകളെ തടയാൻ പാട്രിയറ്റ് പ്രതിരോധ സംവിധാനം ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, “ഇത് നിങ്ങളുടെ യുദ്ധമല്ല” എന്ന് അമേരിക്കയോട് കടുത്ത ഭാഷയിൽ പ്രതികരിച്ച ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി, തങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ആവശ്യപ്പെട്ടു. യുറേനിയം സമ്പുഷ്ടീകരണം സംബന്ധിച്ച് ഇറാനുമായി നടത്തിയിരുന്ന സമാധാന ശ്രമങ്ങൾ ഇസ്രായേലിന്റെയും യുഎസിന്റെയും പുതിയ സൈനിക നീക്കങ്ങളോടെ വഴിമുട്ടിയിരിക്കുകയാണ്.
ഇസ്രായേൽ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ, ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയും ഇസ്രായേലും ആക്രമണം തുടങ്ങിയ സാഹചര്യത്തിൽ തങ്ങളുടെ പ്രത്യാക്രമണങ്ങൾ ന്യായീകരിക്കപ്പെടുമെന്നാണ് ഇറാന്റെ നിലപാട്. ഇതിനിടെ സിറിയയിലെ സുവൈദയിലുള്ള വ്യാവസായിക മേഖലയിലുണ്ടായ മിസൈൽ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജിസിസി രാജ്യങ്ങളായ ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവയെല്ലാം സുരക്ഷാ ഭീഷണി നേരിടുമ്പോഴും ഒമാനുമായി ഇറാൻ പുലർത്തുന്ന ഈ പരോക്ഷമായ ‘സമാധാന’ നയം നയതന്ത്ര ലോകം ഉറ്റുനോക്കുകയാണ്.



