പാലക്കാട്: മുൻ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും നിലവിലെ സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.എം ആർഷോക്കെതിരെ വധഭീഷണി ആരോപണവുമായി മുൻ എസ്എഫ്‌ഐ നേതാവ് ഷാനിഫ് രംഗത്ത്. എസ്എഫ്‌ഐ മണ്ണാർക്കാട് മുൻ ഏരിയ സെക്രട്ടറിയായ ഷാനിഫിനെ വാട്‌സാപ്പ് കോളിലൂടെ വിളിച്ച് ആർഷോ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ‘എറണാകുളത്തുള്ള ആളാണ് ഞാൻ, നിന്നെ തീർത്തുകളയും’ എന്ന് ആർഷോ പറഞ്ഞതായും സംഭാഷണത്തിനിടെ കടുത്ത അസഭ്യവർഷം നടത്തിയതായും ഷാനിഫ് ആരോപിക്കുന്നു. പി.കെ ശശി പക്ഷക്കാരനായി അറിയപ്പെടുന്ന നേതാവാണ് ഷാനിഫ് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പി.കെ ശശിയെ ഒറ്റപ്പാലത്തോ ഷൊർണൂരോ മത്സരിക്കാൻ അനുവദിക്കില്ലെന്ന് ആർഷോ പറഞ്ഞതായും ഷാനിഫിന്റെ പരാതിയിൽ സൂചിപ്പിക്കുന്നു. സിപിഎം പാലക്കാട് ജില്ലയിലെ വിഭാഗീയതയുടെ തുടർച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. നേരത്തെ, പി.കെ ശശി ആർഷോയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് നടത്തിയ ‘കഞ്ചാവ്’ പരാമർശം വലിയ വിവാദമായിരുന്നു. ഇതിനിടെ, പാർട്ടി മര്യാദകൾ ലംഘിച്ച് വിമത കൺവെൻഷനിൽ പങ്കെടുത്തതിനും നേതൃത്വത്തെ പരസ്യമായി അക്ഷേപിച്ചതിനും പി.കെ ശശിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന പുതിയ വധഭീഷണി പരാതി ജില്ലയിലെ പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.



