റിയാദ്: ഈ വർഷത്തെ ഉംറ വിസ ശവ്വാൽ ഒന്ന് (2026 മാർച്ച് 20) മുതൽ നിർത്തലാക്കുന്നതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. വരാനിരിക്കുന്ന ഹജ്ജ് സീസണിനുള്ള വിപുലമായ മുന്നൊരുക്കങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വിദേശ തീർത്ഥാടകർക്ക് പുതിയ ഉംറ വിസകൾ അനുവദിക്കുന്നത് ഈ തീയതിയോടെ അവസാനിക്കും. ഇതിനകം വിസ ലഭിച്ചവർക്ക് ശവ്വാൽ 15 (ഏപ്രിൽ 3) വരെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉംറ സേവന മേഖലയിലെ പങ്കാളികളുമായി നടത്തിയ അവലോകന യോഗത്തിലാണ് ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
ഹജ്ജ് സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി നിലവിൽ രാജ്യത്തുള്ള ഉംറ തീർത്ഥാടകർ ദുൽഖഅദ് ഒന്ന് (ഏപ്രിൽ 18) ഓടെ മടങ്ങണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ സാധുവായ ഹജ്ജ് വിസ നിർബന്ധമാണെന്നും ഉംറ വിസയിൽ ഹജ്ജ് ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രാലയം ആവർത്തിച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാൻ തീർത്ഥാടകരുടെ വരവും പോക്കും ‘നുസുക്’ പ്ലാറ്റ്‌ഫോം വഴി കൃത്യമായി രേഖപ്പെടുത്താൻ ഉംറ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി മക്കയിലെയും മദീനയിലെയും താമസസൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും ഉടൻ തന്നെ സജ്ജമാക്കും.



