ബീജിംഗ്: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം കൂടുതൽ വ്യാപിക്കുന്നത് മേഖലയെ പൂർണ്ണമായും നിയന്ത്രണാതീതമായ അവസ്ഥയിലേക്ക് തള്ളിക്കവിടുമെന്ന് ചൈന മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ചൈനയുടെ ഈ പ്രതികരണം. തിങ്കളാഴ്ച ബീജിംഗിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ആണ് രാജ്യത്തിന്റെ ആശങ്ക അറിയിച്ചത്. നിലവിലെ സംഘർഷം ഇനിയും വർദ്ധിക്കുകയും സാഹചര്യം മോശമാവുകയും ചെയ്താൽ അതിന്റെ പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ തന്നെ അനുഭവപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനിക നീക്കങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ശക്തിപ്രയോഗം പുതിയൊരു പകപോക്കൽ ചക്രത്തിന് (Vicious cycle) മാത്രമേ കാരണമാകൂ എന്നും ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു യുദ്ധമാണെന്നും ലിൻ ജിയാൻ പറഞ്ഞു. ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് ആഗോള ഇന്ധന വിപണിയെയും സാമ്പത്തിക സുരക്ഷയെയും തകർക്കുമെന്നതിനാൽ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് ചൈന ആവർത്തിച്ചു. പശ്ചിമേഷ്യയിലെ സുഹൃദ് രാജ്യങ്ങളുമായി ചൈന നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും സമാധാന ശ്രമങ്ങൾക്കായി തങ്ങളുടെ പ്രത്യേക പ്രതിനിധി മേഖലയിൽ സന്ദർശനം നടത്തുകയാണെന്നും വക്താവ് അറിയിച്ചു.
ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനം അവസാനിക്കാനിരിക്കെ, മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ഇറാന്റെ പവർ പ്ലാന്റുകൾക്ക് നേരെ ആക്രമണമുണ്ടായാൽ മേഖലയിലെ മറ്റ് രാജ്യങ്ങളിലെ ഊർജ്ജ-ജല വിതരണ ശൃംഖലകൾ തകർക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചൈനയെപ്പോലുള്ള വൻശക്തികളുടെ ഇടപെടൽ യുദ്ധം വ്യാപിക്കുന്നത് തടയാൻ സഹായിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.



