ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനവും ആകാശ എയർ വിമാനവും തമ്മിൽ കൂട്ടിയിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:15-ഓടെ ഒന്നാം നമ്പർ ടെർമിനലിലെ ടാക്സിവേയിലാണ് സംഭവം. ലേയിൽ നിന്നും ലാൻഡ് ചെയ്ത ശേഷം പാർക്കിങ് ബേയിലേക്ക് നീങ്ങുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് അവിടെ നിർത്തിയിട്ടിരുന്ന ആകാശ എയർ വിമാനത്തിൽ തട്ടുകയായിരുന്നു. സ്പൈസ് ജെറ്റിന്റെ ബോയിങ് 737-700 വിമാനത്തിന്റെ വലതുവശത്തെ വിംഗ്ലെറ്റും (Winglet), ആകാശ എയറിന്റെ ബോയിങ് 737 മാക്സ് 8 വിമാനത്തിന്റെ സ്റ്റെബിലൈസറും (Stabilizer) അപകടത്തിൽ തകർന്നു. ആകാശ എയർ വിമാനം ഈ സമയം സ്റ്റേഷനറി അവസ്ഥയിലായിരുന്നുവെന്നും സ്പൈസ് ജെറ്റ് വിമാനം വന്ന് ഇടിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം.
അപകടത്തെത്തുടർന്ന് രണ്ട് വിമാനങ്ങളും അടിയന്തരമായി ഗ്രൗണ്ട് ചെയ്തു. ഡൽഹിയിൽ നിന്നും ഹൈദരാബാദിലേക്ക് (ഫ്ലൈറ്റ് QP 1406) പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന ആകാശ എയർ വിമാനത്തിന്റെ യാത്ര ഇതോടെ മുടങ്ങി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാർക്കായി ആകാശ എയർ ഉടൻ തന്നെ ബദൽ വിമാനം ഏർപ്പെടുത്തി. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനം നീക്കുന്നതിനിടെ പൈലറ്റിന് സംഭവിച്ച പിഴവാണോ അതോ ഗ്രൗണ്ട് സ്റ്റാഫിന്റെ നിർദ്ദേശങ്ങളിലെ പാളിച്ചയാണോ അപകടത്തിന് പിന്നിലെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വിമാനങ്ങൾക്ക് കാര്യമായ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്.



