റിയാദ്: സന്ദർശക വിസയിലുള്ളവരെ ഹജ്ജ് നിർവഹിക്കുന്നതിനായി മക്കയിലേക്ക് എത്തിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം സൗദി റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, നിയമവിരുദ്ധമായി തീർത്ഥാടകരെ കടത്താൻ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടുമെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് കൃത്യമായി നിയന്ത്രിക്കുന്നതിനുമായി ഏർപ്പെടുത്തിയിട്ടുള്ള ഹജ്ജ് ചട്ടങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
‘പെർമിറ്റില്ലാതെ ഹജ്ജില്ല’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഈ നടപടികൾ. സന്ദർശക വിസയിൽ എത്തിയവർ അനുമതിയില്ലാതെ ഹജ്ജിന് ശ്രമിച്ചാൽ അവർക്കും കടുത്ത പിഴയും നാടുകടത്തലും നേരിടേണ്ടി വരും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർക്ക് 911 എന്ന നമ്പരിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് 999 എന്ന നമ്പരിലും വിവരം അറിയിക്കാവുന്നതാണ്. ചന്ദ്രമാസപ്പിറവി അനുസരിച്ച് ഈ വർഷത്തെ ഹജ്ജ് മെയ് 25 മുതൽ 30 വരെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ ഹജ്ജ് പെർമിറ്റില്ലാത്ത ആരെയും മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.



