ടോക്കിയോ/സൗൾ: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം സൃഷ്ടിച്ച കനത്ത അനിശ്ചിതത്വത്തെത്തുടർന്ന് റെക്കോർഡ് നേട്ടങ്ങളിൽ നിന്നിരുന്ന ഏഷ്യൻ ഓഹരി വിപണികൾ പിന്നോട്ടടിച്ചു. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും വിപണികൾ മികച്ച മുന്നേറ്റം കാഴ്ചവെച്ചെങ്കിലും, യുദ്ധഭീതിയും രാഷ്ട്രീയ അസ്ഥിരതയും നിക്ഷേപകരെ ജാഗ്രതയിലാക്കിയതോടെ ലാഭവിഹിതം ഇടിയുകയായിരുന്നു. ജപ്പാൻ വിപണിയിൽ 1 ശതമാനവും ദക്ഷിണ കൊറിയയിൽ 0.2 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഇതിനുപുറമെ ഹോങ്കോങ് (-1%), ഷാങ്ഹായ് (-0.5%), ഓസ്‌ട്രേലിയ (-0.8%) തുടങ്ങിയ പ്രമുഖ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ബുധനാഴ്ച വെടിനിർത്തൽ നീട്ടിയ വാർത്തകൾ പുറത്തുവന്നതോടെ സമാധാന ചർച്ചകൾ ഉടൻ ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിൽ നിക്ഷേപകർ ഓഹരികൾ വാരിക്കൂട്ടിയിരുന്നു. ഇത് പല വിപണികളെയും റെക്കോർഡ് ഉയരങ്ങളിലെത്തിച്ചു. എന്നാൽ, ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരുന്നതും സമാധാന ചർച്ചകൾക്കായി ഇറാൻ ഇതുവരെ തയ്യാറാകാത്തതും വിപണിയുടെ ആത്മവിശ്വാസം തകർത്തു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിൻ്റെ പാകിസ്ഥാൻ യാത്ര റദ്ദാക്കിയതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി.
യുദ്ധത്തിന് വ്യക്തമായൊരു അന്ത്യമുണ്ടാകാൻ ഇനിയും സാധ്യതകൾ തെളിയാത്ത സാഹചര്യത്തിൽ, ആഗോള വിപണിയിൽ എണ്ണവില വീണ്ടും വർധിക്കാനും ഇത് ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളെ സാരമായി ബാധിക്കാനും സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ബ്രെൻ്റ് ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 100 ഡോളറിന് അടുത്തെത്തിയതും വിപണിയെ സമ്മർദ്ദത്തിലാക്കുന്നു. വരും ദിവസങ്ങളിൽ സമാധാന ചർച്ചകളിൽ ഉണ്ടാകുന്ന പുരോഗതിയെ ആശ്രയിച്ചിരിക്കും ഓഹരി വിപണിയുടെ ഭാവി



