തൃശൂർ: ചേലക്കര പുലാക്കോട് സ്വദേശി അൻസാറിന്റെ (27) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ സഹോദരൻ പുലാക്കോട് പുളക്കൽ വീട്ടിൽ അൻവറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് അൻസാറിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അൻവറും അൻസാറും തമ്മിൽ വീട്ടിൽ നിരന്തരം കലഹമുണ്ടാകാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ശനിയാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
അൻവറിന്റെ ഭാര്യ പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയിരുന്നതിനാൽ സംഭവദിവസം ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബസ് കണ്ടക്ടറായ അൻവർ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അൻസാർ സുഹൃത്തുക്കളുമൊന്നിച്ച് മദ്യപിക്കുന്നത് കാണുകയും ഇത് ചോദ്യം ചെയ്തത് വലിയ തർക്കത്തിന് കാരണമാവുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ ബന്ധുക്കളെത്തി ഇരുവരെയും പിന്തിരിപ്പിച്ചു. തുടർന്ന് അൻവർ തന്നെ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് നിർദ്ദേശപ്രകാരം അൻവർ വീട്ടിൽ നിന്ന് മാറിനിൽക്കുകയും ചെയ്തു. എന്നാൽ രാത്രിയോടെ അൻവർ തിരിച്ചു വീട്ടിലെത്തിയെന്നും വീണ്ടും പ്രശ്നങ്ങളുണ്ടായെന്നുമാണ് ലഭിക്കുന്ന വിവരം.



