ജിദ്ദ: സൗദി അറേബ്യയുടെ വ്യോമയാന ചരിത്രത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് രാജ്യത്തിന്റെ പുതിയ ദേശീയ വിമാനക്കമ്പനിയായ ‘റിയാദ് എയർ’ തങ്ങളുടെ കന്നി സർവീസ് ആരംഭിച്ചു. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ആഭ്യന്തര സർവീസിനാണ് ഞായറാഴ്ച തുടക്കമായത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ കീഴിലുള്ള റിയാദ് എയർ, തങ്ങളുടെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സാമ്പത്തിക-വിനോദസഞ്ചാര കേന്ദ്രങ്ങളായ റിയാദിനെയും ജിദ്ദയെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് വിമാന സർവീസിന് തുടക്കം കുറിച്ചത്. വിമാനക്കമ്പനിയുടെ ഈ സുപ്രധാന ചുവടുവെപ്പ് രാജ്യത്തിനകത്തെ വ്യോമബന്ധം കൂടുതൽ സുഗമമാക്കുന്നതിനും നിലവിൽ ആഭ്യന്തര റൂട്ടുകളിലുള്ള ഉയർന്ന യാത്രാ ഡിമാൻഡ് വേഗത്തിൽ പരിഹരിക്കുന്നതിനും വലിയ തോതിൽ സഹായകരമാകും.
അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ‘ബോയിംഗ് 787-9 ഡ്രീംലൈനർ’ വിമാനങ്ങളാണ് ആദ്യ സർവീസിനായി റിയാദ് എയർ രംഗത്തിറക്കിയത്. ഇതിനോടൊപ്പം തന്നെ വിവിധ പ്രമുഖ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് വിതരണവും കമ്പനി ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ജിദ്ദക്ക് പുറമെ കെയ്റോ, ദുബൈ, മാഡ്രിഡ്, മാഞ്ചസ്റ്റർ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര നഗരങ്ങളിലേക്കുള്ള സർവീസുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ആഭ്യന്തര, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്നതിന് മുന്നോടിയായാണ് ജിദ്ദയിൽ നിന്നുള്ള ഈ പ്രവർത്തന തുടക്കത്തെ വ്യോമയാന മേഖല വിലയിരുത്തുന്നത്.
ഘട്ടം ഘട്ടമായി തങ്ങളുടെ വ്യോമ ശൃംഖല വിപുലീകരിക്കാൻ പദ്ധതിയിടുന്ന റിയാദ് എയർ വലിയ ലക്ഷ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്. സൗദി അറേബ്യയുടെ വിഷൻ 2030-ന്റെ ഭാഗമായി, 2030 ആകുമ്പോഴേക്ക് തലസ്ഥാനമായ റിയാദിനെ ലോകമെമ്പാടുമുള്ള നൂറിലധികം അന്താരാഷ്ട്ര നഗരങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുക എന്നതാണ് കമ്പനിയുടെ അന്തിമ ലക്ഷ്യം. ഇത് ആഗോള വ്യോമയാന-ലോജിസ്റ്റിക്സ് രംഗത്ത് സൗദി അറേബ്യയുടെ സ്ഥാനം കൂടുതൽ സുദൃഢമാക്കാനും രാജ്യത്തെ വിനോദസഞ്ചാര-സാമ്പത്തിക മേഖലകൾക്ക് വൻ ഉണർവ്വേകാനും കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



