തിരുവനന്തപുരം: രാജ്യത്തുടനീളം വലിയ ചർച്ചയായ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തതായി സംസ്ഥാന സർക്കാർ. കേസുകളുടെ വിവരങ്ങൾ വ്യക്തമാക്കി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. പത്ത് കേസുകളാണ് തലസ്ഥാനത്ത് മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുകൂടാതെ, കൊച്ചി സിറ്റിയിൽ നൂറോളം പേരെ പ്രതികളാക്കി ഒരു കേസും തൃശൂരിൽ അഞ്ച് കേസും ആലപ്പുഴയിൽ എട്ട് കേസുകളും രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അക്രമം, കലാപശ്രമം, പൊതുവഴി തടസ്സപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിഷേധക്കാർക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.



